Monday, June 17, 2013

വന്ധ്യ(വന്ദ്യ)യായ അമ്മ



മഴയും പുഴയും ആടയാഭരണങ്ങള്‍ ചാര്‍ത്തിടാത്ത മണ്ണ്! 'കനിവിന്റെ നനവില്ലാത്ത വന്ധ്യ ' എന്നിവളെ പലരും കല്ലെറിഞ്ഞു. പെറ്റമ്മയെ കാണാന്‍ കൊതിച്ചപ്പോഴൊക്കെ ഞാനും പലവട്ടം നിന്ദിച്ചു..  

ഉള്ളില്‍ ഉണരും ആത്മരോഷത്താല്‍ ആണോ ഈ മണ്ണ് തിളക്കുന്നത്‌? ഇവളുടെ ഉയിരില്‍ ഉയരുന്ന അഗ്നി ക്രോധമോ? കാമമോ? മരുഭൂമിയുടെ മനമറിയാന്‍ മണ്ണില്‍ ചെവി ചേര്‍ത്തു ഞാന്‍.. ... .

ആത്മരോദനമാണിവിടെ കേട്ടത്! കരളു കടഞ്ഞു ഉറയും വാത്സല്യം തേങ്ങി.... ''വളക്കൂറിന്റെ ഗര്‍ഭാശയം ഇല്ലെനിക്ക് . അമൃതിന്റെ നനവ് ഉറയും മാറിടങ്ങളില്ല. ജല ശാപമേറ്റ്‌ സമൃദ്ധി വറ്റിയ കടലായ് വരണ്ടുണങ്ങി ഞാന്‍ !  എന്റെ കണ്ണുനീര്‍ ഈന്തപ്പഴങ്ങളായ് പൊഴിഞ്ഞു..... 

പുല്‍നാമ്പുകളെ പെറ്റിടാനായില്ലെങ്കിലും മാതൃത്വത്തിന് പരിധികള്‍ ഉണ്ടോ? സ്വന്തമെന്നു ചേര്‍ക്കാന്‍ പൈതങ്ങള്‍ ഇല്ലാത്തവള്‍ക്ക് വിശ്വം മുഴുവന്‍ ശിശുക്കളാണ്! ഉള്ളില്‍ ഉണരും വാത്സല്യം ചുരന്നിടാന്‍ ആവാതെ വേദനകൊണ്ട് വിങ്ങിയപ്പോള്‍  ഒരു ഉപായമായ് തുടിച്ചു ഹൃദയം.... 

എന്റെ മടിയില്‍ ഇരുന്നു നിങ്ങളെന്റെ പ്രാണന്‍ ഊറ്റി കുടിക്കുക.... ഹൃദയം തുരന്നു വലിച്ചെടുക്കുക....  എണ്ണയെന്നോ.. ഇന്ധനമെന്നോ.... എന്ത് പേര് ചൊല്ലി വിളിച്ചാലും .. വലിച്ചൂറ്റി എടുക്കുകെന്റെ  പ്രാണനെ...  മാതൃത്വത്തിന്റെ നിര്‍വൃതി അറിയട്ടെ ഞാന്‍... .''    

''അമ്മേ.....'' എന്നൊരു തേങ്ങലായ് മണ്ണിലേക്ക് ചുരുണ്ട് ചേര്‍ന്നു ഞാന്‍ ....ഗര്‍ഭാശയത്തിലൊരു ഭ്രൂണം പോലെ...... 

Wednesday, June 5, 2013

എന്നെ അറിയുമോ?



പുറത്തേക്ക് തുറക്കുന്ന കണ്ണുകള്‍കൊണ്ട് അകകാഴ്ച കാണുന്നതെങ്ങനെ? നീ എന്നെ കാണുമ്പോലെ ഞാനിന്ന്‍ വരെ എന്നെ കണ്ടിട്ടില്ല! 

ഇരുട്ടിന്റെ കറുപ്പ് നിറത്തിലാണ് നീ എന്നെ പകര്‍ത്തിയത്. പ്രകാശത്തിന്റെ വെണ്‍മയാണ് ഞാന്‍ എന്നും എന്റെ പ്രതിബിംബത്തില്‍ ദര്‍ശിച്ചത്. പ്രതിബിംബത്തിലൂടെ അല്ലാതെ എനിക്ക് എന്നെ കാണാന്‍ ആവില്ലല്ലോ! 

ഒരുപക്ഷെ, ഇരുട്ടിനു പ്രതിഫലിക്കാന്‍ ആവാത്തത് കൊണ്ടായിരിക്കുമോ എന്റെ പ്രതിബിംബത്തില്‍ പ്രകാശം മാത്രം ഞാന്‍ കണ്ടത്?  എങ്കില്‍ സ്വയം അറിഞ്ഞതിലും അപ്പുറം ആണ് ഞാന്‍! 

എന്നാല്‍ നീ പറഞ്ഞതുമല്ല ഞാന്‍. .  . നിനക്ക്  മുന്നില്‍ ഇനിയും തുറക്കാത്ത എത്രയോ അറകള്‍ എന്നില്‍ മൂടി കിടക്കുമ്പോള്‍ നീ കണ്ടതിലും അപ്പുറമാണ് ഞാന്‍   

സ്വയം തിരിച്ചറിയാതെ ലോകം തേടിയ എനിക്ക് ഞാന്‍ തന്നെയാണ് ഇന്നേറ്റവും അപരിചിത! കാഴ്ചക്കും അപ്പുറം എന്റെ സ്വരൂപം എന്തായിരിക്കും? ഞാന്‍ സ്വയം ചോദിച്ചു, ''എന്നെ അറിയുമോ?''